ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിലെ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ബംഗ്ലാദേശിന്റെ താൽക്കാലിക ക്യാപ്റ്റനായ സവാദ് അബ്രാർ കൈ കൊടുക്കാതിരുന്നത് വെറുമൊരു കൈയബദ്ധം മാത്രമെന്ന് വിശദീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.
ഹസ്തദാനം നടത്താതിരുന്നത് മനഃപൂർവമല്ലെന്നും ആ സമയത്തുണ്ടായ വീഴ്ചയാണെന്നും ബിസിബി അധികൃതർ വ്യക്തമാക്കി. മത്സരശേഷം ഇരു ടീമിലെയും താരങ്ങൾ പരസ്പരം കൈ കൊടുക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ 18 റണ്‍സിനു വിജയിച്ചിരുന്നു.
ക്യാപ്റ്റനായ അസീസുൾ ഹക്കീമിന് സുഖമില്ലാതിരുന്നതിനാൽ വൈസ് ക്യാപ്റ്റനായ സവാദ് അബ്രാറിനെ ടോസിനായി അയയ്ക്കുകയായിരുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഹസ്തദാനം നടത്താതിരുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ബിസിബി വിശദീകരണവുമായി രംഗത്തെത്തിയത്.